ആഗ്രയില്‍ നിന്നും കാലത്തെ യാത്ര തിരിച്ചതാണ്. ഇരുവശവുമുള്ള കാഴ്ചകള്ക്കായി കാറിന്റെ കണ്ണാടിച്ചില്ലുകള്‍ താഴ്ത്തി വച്ചിരിക്കുന്നു. വെയിലേറ്റു മങ്ങിത്തുടങ്ങിയ കൃഷിയിടങ്ങളുടെ ഇടയില്‍ ഇടയ്ക്കിടെ വന്നു മിന്നിമാഞ്ഞു പോകുന്ന ഇളംമഞ്ഞ നിറമുള്ള ചെറുമണിപ്പൂക്കളുടെ വലിയ തോപ്പുകള്‍.ഈ വഴികളിലൂടെയാവാം അക്ബര്‍ ചക്രവര്ത്തി കുതിരസവാരി നടത്തി ഗുരുവിനെ സന്ദര്ശിക്കാന്‍ പോയിട്ടുണ്ടാവുക. ആഗ്രയില്‍ നിന്നും 40 കിലോമീറ്ററുകള്‍ അകലെയുള്ള ഫത്തേപ്പൂറിലേക്ക്, വിജയത്തിന്റെ നഗരം എന്നര്ത്ഥമുള്ള ഫത്തേപ്പൂര്‍ സിക്ക്റിയിലേക്ക്.
പറയത്തക്ക പ്രൌഡി ഒന്നുംതന്നെ അവകാശപ്പെടാനില്ലാത്ത വലിയൊരു കവലയിലാണ് ഞങ്ങള്‍ ചെന്നിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ പരിഷ്ക്കാരം ചെന്നെത്തിനോക്കുക
പോലും ചെയ്തിട്ടില്ലാത്ത ഒരു നാട്, അഹങ്കരിയ്ക്കുവാനായി തലയെടുപ്പുള്ള ഒരു ഹോട്ടല്‍ പോലുമില്ല എന്ന് വേണം പറയാന്‍. ഈ ഭൂപ്രദേശമാണ് ഒരു ദശകക്കാലത്തോളം മുഗള്സാമ്രാജ്യത്തിന്റെ തലസ്ഥാനമായി വിളങ്ങിയത്. അക്ബര്‍ പണികഴിപ്പിച്ച പുകള്പെറ്റ നഗരങ്ങളായ ഫത്തേപ്പൂറും സിക്ക്റിയുമാണ് കണ്മുന്നിലെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നി. അവിടെ അതിഥികള്ക്കായി കാത്തുകിടക്കുന്ന ഓട്ടോറിക്ഷകളുടെ നീണ്ട നിരയും കൂടെ അകമ്പടിയ്ക്കായി ട്രാവല്‍ ഗൈഡുകളും.ഈ റിക്ഷകളില്‍ മാത്രമേ ആര്ക്കും ഫത്തേപ്പൂറിലൂടെ സവാരി നടത്താനാകൂ. ഈ ഗൈഡുകളുടെ സഹായത്തോടെ മാത്രമേ ഞങ്ങള്ക്ക് നഗരത്തെക്കുറിച്ചറിയാന് സാധിച്ചുള്ളൂ.
ആഗ്രാ ഗേറ്റും ചര്ച്ചാവേദികളായ ദിവാനി ആമും ദിവാനി ഖാസും കടന്ന് ഞങ്ങളെത്തിയത് ജമാ മസ്ജിദിന്റെ മുന്പിലാണ്.പടിക്കെട്ടുകളേറി മസ്ജിദിന്റെ പ്രധാനവാതിലിനു മുന്പില് നിന്നാല്‍ ഫത്തേപ്പൂര്‍ മുഴുവനും
കാണാന്‍ കഴിയും. ക്ഷയിച്ചു വെണ്ണീറായിപ്പോയ നഗരം,അല്ലെങ്കില്‍ പ്രൌഡിയുടെ പ്രതീകമായി ഒരിക്കല്‍ നിലകൊണ്ട നഗരത്തിന്റെ നാമമാത്രമായ അവശിഷ്ടങ്ങള്‍.നഗ്നപാദുകരായി ചെങ്കല്ക്കോട്ടയുടെ അകത്തു പ്രവേശിച്ചു. എണ്ണാന്‍ കഴിയുന്നതിലേറെ തൂണുകളും അത്രതന്നെ അറകളും
മുകളില്‍ നിറയെ താഴികക്കുടങ്ങളുമുള്ള ആ മണിമന്ദിരത്തിന്റെ രണ്ടറ്റങ്ങള്‍ക്കുമിടയില്‍ ചെമന്ന പരവതാനി കണക്കെ പരന്നുകിടക്കുന്ന ചെങ്കല്മുറ്റം. അവിടെ ഒരു മണല്ത്തരിയും എനിക്കായി കരുതിവച്ചിരുന്ന കഥകള്‍ നിരവധിയാണ്. ഓരോ തൂണിനും, ഓരോ അറയ്ക്കും പറയുവാന്‍ ഉണ്ടായിരുന്നു ഒരായിരം കഥകള്‍.
തൂണുകള്‍ക്കിടയില്‍ പരിചിതമെന്നു തോന്നിയ സ്ഥലത്തേക്ക് നോക്കി നില്ക്കുമ്പോഴാണ് പിന്നില്‍ നിന്ന ഗൈഡ് പറഞ്ഞു തന്നത് - "പര്ദേസിലെ ദോ ദില്‍ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയാണ്." എനിക്ക് തിരിച്ചു ചോദിക്കാന്‍ ഉണ്ടായിരുന്നത് ജോധാ അക്ബറിനെക്കുറിച്ചായിരുന്നു. അതിന്റെ ഷൂട്ടിംഗ് ഇവിടെ ആയിരുന്നില്ല എന്നയാള്‍ കട്ടായം പറയുമ്പോഴും നീണ്ടുകിടക്കുന്ന മുറ്റത്തിന് നടുവിലായി ഹൃതിക് റോഷന്റെ മുഖച്ഛായയുള്ള അക്ബര്‍ ചക്രവര്ത്തി കൊമ്പനാനയുമായി മല്ലിടുന്നത് കാണും പോലെ, മുകളില്‍ നിന്നും
തുറക്കുന്ന ജനാലകള്ക്കിടയിലൂടെ എത്തിനോക്കുന്ന ജോധാഭായിയുടെ മുഖം.
പിന്നെ, ഇരുട്ടില്‍,ശുഭ്രവസ്ത്രധാരികള്‍ മുട്ടുകുത്തി ഇരുന്ന് "ഖ്വാജാ മേരേ ഖ്വാജാ" പാടിക്കേള്‍ക്കുന്ന സുഖം...
നാലുചുറ്റിലും നിറഞ്ഞുനിന്ന ആട്യത്വത്തിനു നടുവിലൂടെ ഞങ്ങള്‍ നടന്നു. തൂണുകള്‍ക്കിടയിലൂടെ, ഓത്തുമുറികളും കടന്ന് കഥകള്‍ക്കിടയില്‍ ഇമ്പമുള്ള "ശായരികളും" കേട്ട് ഞങ്ങള്‍ നടന്നു. ചെങ്കല്മുറ്റത്തിന്റെ നടുവിലായി തൂവെള്ളനിറമുള്ള മാര്‍ബിളുകളാല്‍ പണികഴിപ്പിച്ച സുന്ദരമന്ദിരം ആദ്യം മുതല്ക്കേ എന്റെ ശ്രദ്ധ ആകര്ഷിച്ചിരുന്നു. ഗുരുസ്ഥാനീയനായി അക്ബര്‍ കണ്ടിരുന്ന സലിം ചിഷ്ടിയുടെ കബറിടമായിരുന്നു അത്. പിന്നെയും മുന്നോട്ട് നടന്നപ്പോള്‍ കണ്ട ചെറിയ ചെറിയ കബറുകള്‍ ഒക്കെയും സലീമിന്റെ ബന്ധു ജനങ്ങളുടെതും.ഗുരുവിനും കുടുംബാങ്ങള്ക്കും പാര്‍ക്കാന്‍ നാടുവാഴി ദാനമായി നല്കിയതായിരുന്നുവത്രേ ഈ മസ്ജിദ്.
സന്താനഭാഗ്യം യാചിച്ചുകൊണ്ട് ആഗ്രയില്‍ നിന്നും കുതിരമേലേറി ഫത്തേപ്പൂറിലെത്തിയ അക്ബറിനെ മൂന്നാം തവണയും ഗുരു നിരാശനാക്കി മടക്കി അയച്ചു. അനുകമ്പ തോന്നിയ മൂകനായ ഗുരുപുത്രന് ഈശ്വരനെ ഭജിച്ച് സംസാരശേഷി നേടുകയും ചക്രവര്ത്തിയുടെ ആഗ്രഹം നടത്തി കൊടുക്കുവാന്‍ അച്ഛനോട് അപേക്ഷിക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ചാല്‍ തന്റെ ജീവന് ആപത്താണെന്ന പിതാവിന്റെ മുന്നറിയിപ്പും അവന് കാര്യമായി ഗൌനിച്ചില്ല. തത്ഫലമായി അക്ബറിന് ജോധയില് ജനിച്ച മകനാണ് സലിം എന്ന ജഹാംഗീര്‍. എന്നാല്‍ പ്രവചനം പിഴച്ചില്ല, ജഹാംഗീറിന്റെ ജനനശേഷം കൃത്യം ഒന്പതാം മാസം ശബ്ദം നല്കി കനിഞ്ഞ ഈശ്വരന് തന്നെ സലീമിന്റെ മകന്റെ ജീവനെടുത്തു. സത്യമോ മിഥ്യയോ എന്നറിയില്ല, നൂറ്റാണ്ടുകള്ക്കു മുന്പ് സംഭവിച്ച അത്ഭുതമാവാം, അല്ലെങ്കില്‍ പറഞ്ഞു പതിഞ്ഞ കെട്ടുകഥയാവാം. സലീമിന്റെ മകനെ അടക്കം ചെയ്ത ഭൂമിയില്‍ നിന്നപ്പോള്‍ ആരോടെന്നില്ലാതെ ഞാന്‍ ചോദിച്ചു - "ബലിയായി മറയുവാന് ഈ ബാലന് ഇല്ലാതിരുന്നുവെങ്കില്‍ ജഹാംഗീര്‍ ജനിക്കാതെ പോകുമായിരുന്നോ? ഷാജഹാന് പിറക്കുക ഇല്ലായിരുന്നോ? താജ്മഹല് ഈ മണ്ണില്‍ ഉയരുക ഇല്ലായിരുന്നോ?
സലിം ചിഷ്ടിയുടെ കബറിടത്തിനുള്ളിലേക്ക് പ്രവേശിക്കുവാനുള്ള ക്യൂവിലാണ് ഞങ്ങള്‍. തൊട്ടുമുന്പിലായി നില്ക്കുന്ന വിദേശികളുടെ മുഖത്ത് എന്തെന്നില്ലാത്ത ഉത്സാഹവും അതിലേറെ കൌതുകവും.മസ്ജിദില്‍ നിന്നും വാങ്ങിയ പട്ടും ജപിച്ച ചരടും ദക്ഷിണ കണക്കെ അവര്‍ കയ്യില്‍ എടുത്തു പിടിച്ചിട്ടുണ്ട്. വാതിലിനടുത്തെത്തിയപ്പോള്‍ നിര്‍ദേശമനുസരിച്ച് ചുമതലപ്പെട്ടവര്‍ കൊടുത്ത നിസ്ക്കാരത്തൊപ്പി കൊണ്ട് 'സായിപ്പും' കഴുത്തില്‍ ചുറ്റിയിരുന്ന പശ്മീന ഷോളുകൊണ്ട് ആ സ്ത്രീയും തലമുടി മറച്ചു. ഇരുള് പരന്ന കബറിടമുറിയില് ആകെ ഭക്തിയുടെ അന്തരീക്ഷം, ചന്ദനത്തിരിയുടെയും മറ്റ് വിശിഷ്ടധൂപങ്ങളുടെയും സുഗന്ധം, പട്ടുതുണികളാല്‍ മൂടപ്പെട്ട കബറിടം, അതിനു ചുറ്റും നിന്ന് ഈറന്മിഴിയോടെ പ്രാര്ഥിക്കുന്ന ചിലര്‍. പട്ടു പുതപ്പിച്ച് ചരട് കെട്ടി യാചിക്കുന്നതെന്തും സലിം ചിഷ്ടി സാധിച്ചുതരുമെന്നാണ് വിശ്വാസം. അകത്ത് പ്രവേശിച്ച് കയ്യില്‍ കരുതിയ പട്ടുചേല കബറിനു മുകളില്‍ വിരിച്ചു. പിന്നിലെ ജനാലയില്‍ മന്ത്രച്ചരട് കെട്ടുമ്പോഴും കൂടെ ഉണ്ടായിരുന്നു മറുനാടന്‍ വിരുന്നുകാര്. മൂന്ന് ആഗ്രഹങ്ങള്‍, അതിനാല്‍ മൂന്ന് കെട്ടുകള്‍. ഓരോ കെട്ടിനുമിടയില് പരസ്പരം നോക്കി ഞങ്ങള്‍ പുഞ്ചിരിക്കുകയും ചെയ്തു.
കബറിടത്തിനു പിന്നിലെ ജനാലകള്‍ ഒക്കെയും ഒറ്റക്കല്‍ മാര്‍ബിളില്‍ കൊത്തുപണികളാല്‍ നിര്മ്മിച്ചവയാണ്. പുറത്തേക്ക് തുറക്കുന്ന വാതിലുകളൊന്നില്‍ കൈചൂണ്ടി ഗൈഡ് പറഞ്ഞുതന്ന കഥ ഇങ്ങനെയാണ് - "രജ്പൂത് രാജകുമാരി എന്ന അഹങ്കാരത്തില്‍ സലിം ചിഷ്ടിയുടെ മുന്പില് തലകുനിക്കുവാന്‍ വിസമ്മതിച്ച ജോധാഭായിയെ ഒരു പാഠം പഠിപ്പിക്കുവാന്‍ അക്ബര്‍ പണിത വാതിലാണിത്. റാണിമാര്ക്ക് പ്രവേശിക്കുവാനുള്ള ഈ കുറിയ വാതിലിലൂടെ അകത്ത് കടക്കണമെങ്കില്‍ പതിനഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള ആരും തല കുനിക്കുകയേ നിവൃത്തിയുള്ളൂ. "റാണിമാരില്‍ അക്ബറിന് ഏറ്റവും പ്രിയങ്കരി ജോധയായിരുന്നു. ചൂടത്തും തണുപ്പത്തും സുഖമായി താമസിക്കുവാന്‍ റാണിയ്ക്ക് വെവ്വേറെ കൊട്ടാരങ്ങള്‍, ഫത്തേപ്പൂറില്‍ കാണുവാന്‍ ഏറ്റവും ചേലുള്ളതും ജോധാമഹല്‍
തന്നെ, ഹൈന്ദവ വിധിപ്രകാരം പണികഴിപ്പിച്ച ജോധാഭായിയുടെ കൊട്ടാരം. എന്നാല്‍ പൊന്നുതമ്പുരാന്റെ പ്രിയപത്നിയായാലും അഹങ്കാരം നന്നല്ലല്ലോ! ശിക്ഷയും അനുവദനീയം!
പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് കുടീരത്തിന്റെ മുന്വശത്തായി കേള്വിക്കാരില്ലാത്ത സദസ്സിനു വേണ്ടി തനിയെ പാടുന്ന ആളെ കണ്ടത്. നല്ല വെളുത്ത നിറമായിരുന്നു അയാള്ക്ക്, നരച്ച തലമുടിയും മീശയും, തൂവെള്ള നിറമുള്ള കുര്ത്തയും പാന്റും. മുന്പിലുള്ള ഹാര്മോണിയപ്പെട്ടിയ്ക്കും ജരാനരകള്‍ ബാധിച്ചുതുടങ്ങിയിരിക്കുന്നു.പൊരിവെയിലത്തും മസ്ജിദിന്റെ മധ്യത്തിലിരുന്ന് അയാള്‍ മതിമറന്ന് പാടുകയാണ്. കൊഴിഞ്ഞു പോയ രാജകീയതയെ ഓര്മ്മപ്പെടുത്തുന്ന സുഖദമായ ഗസല്നാദം...
മുന്നോട്ട് നടന്ന് പടിക്കെട്ടുകള്‍ താഴേക്കിറങ്ങിയാല്‍ അടച്ചുപൂട്ടിയിരിക്കുന്ന പുരാതനമായ ഒരു വാതില്‍ കാണാം.അതിനുള്ളിലായിരുന്നു പോലും ദാസിപ്പെണ്കുട്ടിയായിരുന്ന അനാര്ക്കലിയെ തന്റെ മകനെ സ്നേഹിച്ചു എന്ന കുറ്റത്തിന് അക്ബര്‍ ജീവനോടെ കുഴിച്ചു മൂടിയത്.
മസ്ജിദിന്റെ ഇടതുഭാഗത്തായി നീണ്ടുകിടക്കുന്ന
മേല്ക്കൂരയ്ക്ക്
താഴെ ഏഴു വലിയ വാതിലുകള്‍ കാണാം, നേര്രേഖയില്‍ ഉള്ള ഏഴു ഭീമന്‍
വാതിലുകള്‍.ഒറ്റനോട്ടത്തില്‍ ആരും പറയും ഏഴും ഒന്നിനൊന്ന് ചെറുത്. എന്നാല്‍, വാസ്തവത്തില്‍ ഏഴിനും വലിപ്പം ഒന്ന് തന്നെയാണ്. ചാഞ്ഞും ചെരിഞ്ഞും നോക്കി, ഒടുവില്‍ കണ്ണും പൂട്ടി വിശ്വസിച്ചു - ഏഴിനും വലിപ്പം ഒന്ന് തന്നെ. മേല്ക്കൂരയുടെ രൂപകല്പനയും ആകൃതിയും ഒക്കെ ക്രിസ്ത്യന്‍ പള്ളികളുടെ മാതൃകയിലാണ്, ചേര്ന്നുള്ള ഭിത്തിയിലെ കൊത്തുപണികള്‍ ഒക്കെയും ക്ഷേത്രങ്ങളുടെ രീതിയിലും. ഇടയിലെ ചെറിയ വാതിലുകള്‍ ആരെയും മുസ്ലിം പള്ളികളെ ഓര്മ്മിപ്പിക്കും. മൂന്ന് മതങ്ങളില്‍ നിന്നും മൂന്ന് ഭാര്യമാരെ വരിച്ച അക്ബര്‍, മൂന്ന് മതങ്ങളുടെയും കാതലായ പ്രമാണങ്ങള്‍ ചേര്‍ത്തിണക്കി ദിന്‍ -
ഇലാഹി എന്ന എകമതം സ്ഥാപിച്ച അക്ബര്‍, മഹാനായ അക്ബര്‍ ചക്രവര്ത്തി.
പിന്വശത്തെ മതിലിനരികില്‍ നിന്ന് നഗരത്തെ മുഴുവന്‍ ഒരിക്കല്‍ കൂടി കണ്നിറയെ കണ്ടശേഷം പുറത്തേയ്ക്കുള്ള പാതയില്ക്കൂടി നടക്കുന്നതിനിടയിലാണ് അക്കാലത്ത് കൊട്ടാരത്തിലെ അന്തേവാസികള്‍ ജലശ്രോതസ്സായി ആശ്രയിച്ചുപോന്ന ടാങ്ക് പായലുപിടിച്ച് കിടക്കുന്നതും അരികുപറ്റിയുള്ള വലിയ മതിലില്‍ ഇരുന്ന് നാട്ടുകാരില്‍ ഒരാള്‍ സ്വൈര്യമായി തുണികഴുകുന്നതും കണ്ടത്. പക്ഷിവിസര്ജ്ജനത്താല്‍ മസ്ജിദിനകമാകെ വൃത്തിഹീനമായിരിക്കുന്നു. പണ്ട്, പണ്ട്, അക്ബര്‍ ചക്രവര്ത്തി എഴുന്നൂറ് പരിചാരകരെ നിറുത്തി സൂക്ഷിച്ചുപോന്ന നഗരത്തിന്റെ ശോചനീയാവസ്ഥ കണ്ടു സഹതാപം തോന്നി. ചരിത്രസ്മാരകഗണത്തില് ചേര്‍ക്കപ്പെട്ട ഇവിടേയ്ക്ക് വര്ഷം തോറും ഒഴുകിയെത്തുന്ന വിദേശികളുടെ മുന്പില് ഇല്ലാതായിപോകുന്ന ഭാരതത്തിന്റെ മാനത്തെക്കുറിച്ചും ഞാനോര്ത്തു.
ആഗ്രയിലേക്കുള്ള മടക്കയാത്രയില്‍ ഉച്ചമയക്കത്തില്‍ നിന്നും ഞെട്ടിയുണര്ന്നത് ചൂടിന്റെ ആധിക്യത്താലാണ്. സിഗ്നലുകള്‍ ഇല്ലാത്ത ഒരു നാല്ക്കവലയിലെ ഗതാഗതക്കുരുക്കില്പ്പെട്ടിരിക്കുന്നു. ചരക്കു ലോറികളുടെ ഡ്രൈവര്‍മാര്‍ പരസ്പരം തര്ക്കിച്ചു രസിക്കുകയാണ്. ദേഹമാസകലം ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു.
"എന്തൊരു ചൂട്"-
ആത്മഗതം അല്പം ഉച്ചത്തിലായി പോയി. വിയര്പ്പു തുടയ്ക്കുന്നതിനിടയില്‍ സഹയാത്രികനും അത് ശരി വയ്ച്ചു. എന്നാല്‍ പ്രദേശവാസിയായ ഡ്രൈവര്ക്ക് ഞങ്ങളുടെ വാദത്തോട് തീരെ യോജിയ്ക്കാന്‍ കഴിഞ്ഞില്ല."ഇത് ഫെബ്രുവരി അല്ലേ മേഡം, ചൂടറിയണമെങ്കില്‍ മെയ്യില്‍ വരണം".
അക്ബറിനെ കാണാന്‍ ച്ഛത്രപതി ശിവാജി ആഗ്രയില്‍ വന്നു എന്നും അസഹ്യമായ ചൂടിനാല്‍ തലചുറ്റി എന്നുമൊരു പഴങ്കഥ കേട്ടതോര്മ്മ വന്നു. സംഗതി സത്യമാവാനേ തരമുള്ളൂ. ഉത്തരഭാരതത്തിന്റെ തലയ്ക്കു മുകളില്‍ നിന്ന് രാജപ്രൌടിയോടെ ഉച്ചസൂര്യന് തൊടുത്തുവിടുന്ന ഉഗ്രരശ്മികള്‍ അത്രമേല്‍ തീവ്രമാണ്. പിന്നെയും ഞങ്ങള്‍ യാത്ര തുടര്ന്നു, അക്ബര്‍ തന്നെ പണികഴിപ്പിച്ച ആഗ്ര ഫോര്ട്ടിലേക്ക്...
No comments:
Post a Comment