Tuesday, September 20, 2011

ഗുരുദക്ഷിണ



"ദേവു ചേച്ചീടെ മോള്‍ ആമിയല്ലേ?" - മാസത്തില്‍ ഒരിക്കലുള്ള ഫ്രൂട്ട് ക്ലീനപ്പിനിടയിലെസുഖശയനത്തെ ഭേദിച്ചുകൊണ്ടാണ് ബ്യൂട്ടീഷന്റെ പൊടുന്നനെയുള്ള ചോദ്യം കാതില്‍ മുഴങ്ങിയത്. ഫേസ്പായ്ക്ക് ഇടുമ്പോള്‍ സംസാരിച്ചാല്‍ മുഖത്ത് ചുളിവുകള്‍ വന്നേക്കുമെന്നുള്ള സൗന്ദര്യശാസ്ത്രത്തിലെ ആദ്യപാഠം നന്നേ അറിവുള്ളതുകൊണ്ട് "അതെ" എന്ന ഭാവത്തില്‍ ഞാന്‍ തലകുലുക്കുക മാത്രം ചെയ്തു. "എന്നെ മനസ്സിലായില്ലേ?, ത്രെസിയാമ്മ ടീച്ചറുടെ മരുമകള്‍, ആനി". ആളെ ഇപ്പഴും ശരിക്കും മനസിലായില്ല എന്നത് എന്‍റെ മുഖത്ത് നിന്നും നല്ല വൃത്തിയായി വായിച്ചെടുത്ത ആനി ഒരു വരികൂടി ചേര്‍ത്തു - "ആമിയെ കളരിയില്‍ അക്ഷരം പഠിപ്പിച്ച ത്രെസിയാമ്മ ടീച്ചറുടെ മകന്റെ ഭാര്യ!".