Friday, April 16, 2010

ചേലേറും വള്ളുവനാട്

രാത്രിമഴ തിമിര്‍ത്ത് ആഘോഷിച്ച് അരങ്ങൊഴിഞ്ഞ ഒരു പുലര്‍കാലെ, വേഗത്തില്‍ പായുന്ന ബസിന്‍റെ കണ്ണാടിച്ചില്ലുകള്‍ പതുക്കെ തുറന്നു ഞാന്‍ എത്തിനോക്കി. നേരം പുലര്‍ന്നു തുടങ്ങിയിട്ടേയുള്ളൂ. പാലക്കാടിന്‍റെ ഹരിതാഭയെ ക്ഷണനേരമെങ്കിലും കണ്‍മുന്നില്‍നിന്നും മിന്നിമായ്ക്കാന്‍ പ്രാപ്തരായ ഭീകരശകടങ്ങള്‍ ഇനിയും ഉറക്കം ഉണര്‍ന്നിട്ടില്ല. ഹാവൂ ! എന്‍റെ സഹയാത്രികരും സുഖസുഷുപ്തിയില്‍ത്തന്നെ.